Sunday 12 July 2015

ഞാവൽപ്പഴത്തിന്റെ വിലയേ !!

ചെന്നൈയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ഞാവൽപ്പഴം വിൽക്കാൻ വെച്ചിരിക്കുന്നു. 250 ഗ്രാമിനു 380 രൂപ വില. അപ്പോഴാണ് നാട്ടിൽ പറമ്പായ പറമ്പു മുഴുവൻ തെണ്ടി നടന്നു ഞാവൽപ്പഴം പറിച്ചു തിന്നിരുന്ന കാലം ഓർത്തത് . ഫ്രണ്ട്സിനോട് പറഞ്ഞപ്പോൾ അക്കൂട്ടത്തിൽ ഒരാൾ ഇത് വരെ ഞാവൽപ്പഴം കഴിച്ചിട്ടില്ല പോലും.

കുന്നംകുളത്തിനടുത്ത് ചാട്ടുകുളം എന്ന സ്ഥലത്തായിരുന്നു 13 വയസ്സ് വരെ വളർന്നത്. എന്റെ ലൈഫിലെ ഏറ്റവും നല്ല കാലം. കൂട്ടുകാരോടൊപ്പം അർമാദിച്ചിരുന്നു എന്ന് തന്നെ വേണം പറയാൻ. ഗുരുവായൂരിലെ ജീവിതം അത്രക്കങ്ങു ബോധിച്ചിട്ടില്ല, ഇപ്പോഴും. അലഞ്ഞു തിരിയാനും മരത്തിൽ കേറാനും ആരും കൂട്ടില്ല. സൈക്കിളിൽ കറങ്ങാനും ആരും ഇല്ല. തൊട്ടപ്പുറത്തെ വീട്ടിലെ ചെറിയ പയ്യന്‍, എന്താണെന്നറിയില്ല, എന്നെ കണ്ടാൽ ഉടനെ വീട്ടിനുള്ളിൽ എവിടെയെങ്കിലും ഓടിപ്പോയി ഒളിച്ചിരിക്കും. പിന്നെ ഉള്ള പിള്ളേരെല്ലാം മുട്ടിൽ ഇഴയുന്ന പ്രായം... വീട്ടില് കുറ്റിയടിച്ച് ഇരുന്നു വെറുപ്പായി എന്ന് തന്നെ പറയാം. എന്റെ ഹൈപെർ സെൻസിറ്റിവിറ്റിക്കു പറ്റിയതായിരുന്നില്ല ആ പറിച്ചു നടൽ.

ചാട്ടുകുളത്തെ വീടിനടുത്തു ഒരു പറ്റം  കൂട്ടുകാരുണ്ടായിരുന്നു. അതിൽ പകുതി പേർക്കും സൈക്കിളും ഉണ്ടായിരുന്നു. ആ ശകടത്തുമ്മേൽ കേറി നാട് മുഴുവൻ തെണ്ടുമായിരുന്നു. കാലത്ത് വീട്ടിൽ നിന്നിറങ്ങിയാൽ പിന്നെ ഊണ് കഴിക്കാൻ വരും. ആ വരവ് സത്യത്തിൽ ആരും അറിയില്ല. കാരണം അഞ്ചു മിനിറ്റിൽ ഊണ് കഴിച്ചു വീണ്ടും സൈക്കിൾ എടുത്തു പോകണം. പലപ്പോഴും ഊണ് കഴിക്കാൻ നേരത്തിനു എത്തില്ല. ഗേറ്റ് ലോക്ക് ചെയ്തിട്ടുണ്ടെൽ അത് ചാടി കടന്നു വേണം വന്നു ഊണ് കഴിക്കാൻ. ഗേറ്റ് ചാടിക്കടന്നു തന്നെ തിരിച്ചു പോകും. പിന്നീടു സന്ധ്യക്ക്‌ നോക്കിയാൽ മതി.

ഒപ്പമുള്ള ശിങ്കിടികളിൽ പ്രശസ്ത എഴുത്തുകാരൻ സി.വി.ശ്രീരാമൻറെ പേരക്കുട്ടികൾ വരെ ഉണ്ട്. ഊരുതെണ്ടൽ കഴിഞ്ഞാൽ കല്ലുകളിയും ഞാവൽപ്പഴം തീറ്റയും തന്നെ ആണ് മെയിൻ പരിപാടി. ഞാവൽപ്പഴം പറിക്കാൻ തക്ക ഉയരത്തിൽ കയറാൻ പേടിയായത്‌ കൊണ്ട് ആ പണി ആണ്‍കുട്ടികളുടെതാണ്. അവർ പറിച്ചു താഴെക്കിടുന്ന  പഴങ്ങൾ പെറുക്കാൻ പെണ്‍കുട്ടികൾ താഴെ നിൽക്കും. എല്ലാം പറിച്ചു കഴിഞ്ഞാൽ പിന്നെ പഴങ്ങൾ കുറച്ചു നേരം ഉപ്പുവെള്ളത്തിൽ ഇട്ട് വെക്കും. പഴങ്ങൾ ആ ഉപ്പു പതിയെ വലിച്ചെടുക്കും. അത് വരെയുള്ള കാത്തിരുപ്പാണ് ഏറ്റവും പ്രയാസം. വെള്ളമിറക്കി വായിൽ ഉമിനീരില്ലാത്ത അവസ്ഥയാകും. ഒരു അര മണിക്കൂർ കഴിഞ്ഞാൽ പിന്നെ എല്ലാരും കൂടെ ഞാവല്പ്പഴത്തിൻറെ പാത്രത്തിൽ കയ്യിട്ടു വാരലാണ്. പങ്കു വെക്കാനോ, ആർക്കു എത്രയെണ്ണം കിട്ടി എന്ന് നോക്കാനോ നേരമില്ല... കിട്ടിയതു വായിൽ നിറച്ചു, ബാക്കി രണ്ടു കയ്യിലും മുറുക്കിപ്പിടിച്ചു ഒറ്റ ഓട്ടമാണ്. അല്ലേൽ വേറെ ആരെങ്കിലും വന്നു തട്ടിപ്പറിച്ചു തിന്നും.

ഒന്നിനെപ്പറ്റിയും ആവലാതിയില്ലാതെ, ആണ്‍-പെണ്‍ തിരിവില്ലാതെ, ആസ്വദിച്ച കാലം. സൂപ്പർ മാർക്കറ്റിൽ ഞാവൽപ്പഴത്തിനു വിലയിട്ടത് എങ്ങനെയാണെന്നറിയില്ല. പക്ഷെ, പണ്ട് മത്സരിച്ചു കഴിച്ചിരുന്ന, ചവർപ്പും ഉപ്പും കലർന്ന രുചിയുള്ള ഞാവൽപ്പഴത്തിനുള്ളത് എന്റെ ഈ നല്ല ഓർമ്മകളുടെയും ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തിൻറെയും വിലയാണ്.


Thursday 2 July 2015

പാതിരാത്രിയിൽ ഒരു നൊസ്റ്റാൾജിയ...

ഹൊസ്റ്റെലിലെ സുഹൃത്തിനു അസ്സൈന്മെന്റ് എഴുതാനുള്ള പേപ്പറിൽ ബോർഡർ വരച്ചു കൊടുക്കുകയായിരുന്നു. എന്നാൽ സ്കെച് പെന്നിന്റെ മഷി തീര്ന്നു. എത്ര അമർത്തി വരച്ചിട്ടും ഒരു രക്ഷയുമില്ല. പിന്നെ നമ്മൾ പണ്ട് സ്കൂളിൽ പഠിക്കുമ്പോഴത്തെ പതിനെട്ടാം പണി എടുത്തു..സ്കെച് പെന്നിനകത്ത് മഷി സൂക്ഷിക്കുന്ന സ്പോണ്ജിന്റെ ഒരറ്റത്ത് വെള്ളം തുലിയായി ഒഴിയ്ക്കുക...പെട്ടെന്ന് എനിക്കും സുഹൃത്തിനും വല്ലാത്ത നൊസ്റ്റാൾജിയ.. ഇത്തരം  കുറുക്കുവഴികൾ ഉപയോഗിച്ചിരുന്ന ആ കുട്ടിക്കാലം... ഒടിഞ്ഞ പെൻസിൽ മുനകളും...റബ്ബർ കൊണ്ട് മായിച്ചു വൃത്തികേടാക്കിയ പുസ്തകത്താളുകളും...