Tuesday, 16 August 2016

അഭ്യുദയം തേടി

ചെറുപ്പത്തിലേ നന്നായി വായിക്കുമായിരുന്നു. സ്കൂളിലെ എന്റെ രണ്ടു അടുത്ത സുഹൃത്തുക്കളും ഞാനും ലൈബ്രറിയിലെ പുസ്തകങ്ങൾ തിന്നു തീർത്തിരുന്നു ഒരു കാലം ഉണ്ടായിരുന്നു. പുസ്തകത്തിന്റെ വലുപ്പമോ, അതിലെ ഉള്ളടക്കത്തിന്റെ കാഠിന്യമോ ഒന്നും ഞങ്ങൾ വകവെച്ചിരുന്നില്ല. എത്ര സമയം എടുത്താലും, ഒന്നും മനസ്സിലായില്ലെങ്കിലും, വായിക്കുക എന്നതായിരുന്നു ലക്‌ഷ്യം. അങ്ങനെ വായിച്ചു തീർത്തതിൽ ലിയോ ടോൾസ്റ്റോയുടെ "യുദ്ധവും സമാധാനവും" അടങ്ങുന്നു. അന്ന് സത്യത്തിൽ അതിന്റെ ഉള്ളടക്കം എന്താണെന്നു കാര്യമായി മനസ്സിലായില്ല. ഇന്ന് ആ കഥയുടെ ഒന്നും തന്നെ ഓർമ്മ ഇല്ല. മാത്രവുമല്ല, ഒന്നു കൂടെ വായിക്കാനുള്ള ധൈര്യം ഇല്ലാതായിരിക്കുന്നു.

അറബിപ്പൊന്ന്, കർണൻ, യയാതി, തുടങ്ങിയ പുസ്തകങ്ങളും അന്ന് "തിന്നു" തീർത്തിരുന്നു. എന്നാൽ അവയിലെല്ലാം വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്, നരേന്ദ്ര കോഹ്ലി രചിച്ച അഭ്യുദയം എന്ന പുസ്തകം ആണ്. രാമായണം ആണ് ഇതിവൃത്തം. എന്നാൽ, രാമായണത്തിന്റെ മറ്റൊരു മുഖമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുക. പുരാണം അനുസരിച്ചു ഭൂമിയിൽ ജീവിച്ചു മരിച്ച വ്യക്തിയാണ് രാമൻ. എന്നാൽ പലപ്പോഴും ആ കഥയിൽ ചില "ലോജിക്" പ്രേശ്നങ്ങൾ ഉണ്ടാകാറുണ്ട്. അത്തരം പ്രേശ്നങ്ങളെ ഇല്ലാതാക്കുകയാണ് "അഭ്യുദയം" ചെയ്യുന്നത്.

അഭ്യുദയത്തിൽ രാമൻ മനുഷ്യൻ തന്നെ ആണ്. അതീവ ബുദ്ധിമാനും ധൈര്യശാലിയുമായ മനുഷ്യൻ. അതല്ലാതെ അമാനുഷികശക്തികളൊന്നുംതന്നെ അഭ്യുദയത്തിലെ രാമനില്ല. തന്റെ പ്രജകളോടും കുടുംബത്തോടും ഏറെ സ്നേഹമുള്ള പച്ചയായ മനുഷ്യൻ. രാമൻ തന്നെക്കാൾ ഏറെ പ്രായക്കുറവുള്ള അനുജൻ ലക്ഷ്മണനെ "സൗമിത്രേ" (സുമിത്രയുടെ മകൻ എന്നർത്ഥം) എന്ന് ഒരുപാട് സ്നേഹത്തോടെ വിളിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. പക്ഷെ രാമായണത്തിന്റെ മിക്ക ആഖ്യാനങ്ങളിലും, പ്രത്യേകിച്ച് ടി വി സീരിയലുകളിൽ രാമനും ലക്ഷ്മണനും തമ്മിൽ അധികം പ്രായവ്യത്യാസം ഇല്ലാത്തതായാണ് അവതരിപ്പിക്കാറ്. എന്നാൽ അത് "ലോജിക്കലി" ശെരിയുമല്ല . അതുപോലെ തന്നെ, സീത രാമനെ "രാമാ" എന്ന് തന്നെ ആണ് വിളിക്കുന്നത്. അല്ലാതെ "പ്രഭോ, സ്വാമി" എന്നിങ്ങനെയൊന്നുമല്ല.

അഭ്യുദയത്തിന്റെ മായാലേ പരിഭാഷ ആണ് ഞാൻ വായിച്ചത്. അതിന്റെ ഒരു കോപ്പി സ്വന്തമാക്കണം എന്ന് പിന്നീട് കുറെ കാലങ്ങൾക്കു ശേഷം തോന്നി. പക്ഷേ ഒരു ബുക്ക് ഷോപ്പിലും അത്  ഉണ്ടായിരുന്നില്ല.  അന്വേഷിച്ചു എന്ന് തന്നെ വേണം പറയാൻ. പലപ്പോഴും എന്റെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്ന കോഴിക്കോട് ടി ബി എസിലും അന്വേഷിച്ചു. എവിടെയുമില്ല. എന്റെ സ്കൂൾ സുഹൃത്ത് കൃഷ്ണപ്രിയയും ഈ പുസ്തകം  വായിച്ചിട്ടുണ്ടായിരുന്നു. അവളോട് അന്വേഷിച്ചപ്പോൾ ഈ പുസ്തകത്തിന്റെ പ്രിന്റിങ് നിർത്തി എന്ന് അറിയാൻ കഴിഞ്ഞു. പക്ഷെ എന്നാലും ഞാൻ അന്വേഷണം അവസാനിപ്പിച്ചില്ല. എവിടെ പോയാലും അടുത്ത ഒരു ബുക്ക് ഷോപ് കണ്ടാൽ അവിടെ കേറി "നരേന്ദ്ര കോഹ്‌ലിയുടെ അഭ്യുദയം ഉണ്ടോ?" എന്ന് അന്വേഷിക്കുന്നത് ഒരു ശീലമായി. 

അങ്ങനെ എട്ടു വർഷം  കഴിഞ്ഞു. 

തൃശൂർ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ അരികിൽ ഒരു കൊച്ചു ബുക്ക് ഷോപ് ഉണ്ട്. നിന്ന് തിരിയാൻ പോലും ഇടമില്ലാത്തത്ര ചെറിയ ഒരു കട. അഭ്യുദയം ഉണ്ടായിരിക്കാൻ യാതൊരു ചാൻസുമില്ല. എന്നാലും കേറി ചോദിച്ചു. ഈയിടെ ആയി, അഭ്യുദയത്തിന്റെ കഥകൂടി ബുക്ക് ഷോപ്പില്ലേ "ചേട്ടന്മാർക്കും ചേച്ചിമാർക്കും" വിവരിച്ചു കൊടുക്കുന്ന ശീലം തുടങ്ങിയിട്ടുണ്ട്. അഭ്യുദയം എന്ന് പേര് മറന്നു പോയിട്ടാണെങ്കിലോ? കഥ ചിലപ്പോൾ ഓർമ്മ ഉണ്ടെങ്കിലോ? അങ്ങനെ ഈ ബുക്ക് ഷോപ്പിലെ ചേട്ടനും അഭ്യുദയത്തിന്റെ ഒരു "സിനോപ്സിസ്" പറഞ്ഞു കൊടുത്തു. ആ ചേട്ടന് ചെറിയ ഒരു ഓർമ്മ, ആ പുസ്തകം ഷോപ്പിനകത്ത് കണ്ടതായി. ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞു ആ ചേട്ടൻ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കോണിയിലൂടെ ഷോപ്പിന്റെ മുകളിലത്തെ നിലയിലേക്ക് പോയി. 

തിരിച്ചു വന്നപ്പോൾ അഭ്യുദയത്തിന്റെ  ഒരു കോപ്പി. ഞാൻ  സന്തോഷം  ചാടി എന്ന് തന്നെ വേണം പറയാൻ. വിറ്റഴിയാത്ത പുസ്തകങ്ങൾ ആണ് കടയുടെ മുകളിൽ കൊണ്ട് പോയി  വെക്കരു.അത്തരം പുസ്തകങ്ങളുടെ ഇടയിൽ നിന്ന് പൊക്കിയെടുത്തു കൊണ്ട് വന്നതാണ് ഈ കോപ്പി. സാധാരണ ഞാൻ എപ്പോഴും നല്ല കോപ്പികളേ  വാങ്ങിക്കാറുള്ളു. ഒരു ചുളിവൊ മറ്റോ കണ്ടാൽ വേറെ കോപ്പി ചോദിച്ചു വാങ്ങിക്കാറാണ് പതിവ്. പക്ഷെ ഇപ്പ്രാവശ്യം ആ ചിന്തകളൊന്നും എന്റെ മനസ്സിലൂടെ പോയേ ഇല്ല. എട്ടു വർഷത്തെ തിരച്ചിലിനൊടുവിലാണ് ഈ പുസ്തകം എനിക്ക് കിട്ടിയത്.

അഭ്യുദയത്തിനു ഒരു രണ്ടാം ഭാഗം ഉണ്ട്. പക്ഷെ അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല. അതും അന്വേഷിച്ചു നടക്കുകയാണ് ഇപ്പോൾ. 

Sunday, 14 August 2016

ആരുടേയും മതവികാരങ്ങളെ വ്രണപ്പെടുത്താൻ അല്ല ഈ ചോദ്യം. എന്റെ തന്നെ അറിവിന് വേണ്ടി  മാത്രം ആണ്.

ക്ഷേത്രങ്ങളിൽ "അഹിന്ദുക്കൾക്കു പ്രവേശനം ഇല്ല" എന്ന് എഴുതിവെച്ചിരിക്കുന്നത് കാണാം. എന്ത് കൊണ്ടാണത്? എല്ലാ മതങ്ങളെ പറ്റിയും, അവരുടെ ആരാധനാലയങ്ങളെ പറ്റിയും എനിക്ക് അറിവില്ല. എന്നാൽ, പള്ളികൾ, ഗുരുദ്വാരകൾ എന്നിവിടങ്ങളിൽ മറ്റു മതവിശ്വാസികൾക്ക് പ്രവേശനം നിഷേധമല്ലല്ലോ? പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ചിലയിടത്തു മുസ്ലിം ആരാധനാലയങ്ങളിൽ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെന്നു ഗൂഗിൾ പറയുന്നു. എന്നാൽ, ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഈ നിയന്ത്രണം ഇല്ല എന്നും പറയുന്നു. നിസ്കാരം തടസ്സപ്പെടരുത് എന്ന് മാത്രമേ അധികാരികൾ ചിന്തിക്കുന്നുള്ളു.
ക്രിസ്ത്യൻ പള്ളികളിൽ അങ്ങനെ ഒരു നിയന്ത്രണമേ ഇല്ല എന്നാണ് എന്റെ അറിവ്. വിശുദ്ധ അപ്പം സ്വീകരിക്കുന്നതിലും മറ്റും ആണ് ആ നിയന്ത്രണം എന്നാണ് ഞാൻ പറഞ്ഞു കേട്ടിട്ടുള്ളത്.

ഗൂഗിൾ പറയുന്നത്, ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കു പ്രവേശനം നിഷേധിച്ചിരിക്കുന്നത് മറ്റു മതവിശ്വാസികളുടെ ആചാരങ്ങൾ  ഹിന്ദു ആചാരങ്ങളിൽ നിന്ന് വ്യത്യസ്തമായതു കൊണ്ട് ആണെന്ന് പറയുന്നു. ''സൗണ്ട് വൈബ്രേഷന്സ്"ഇൽ ഉള്ള വ്യത്യാസവും ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷെ അങ്ങനെ ആണെങ്കിൽ എന്ത് കൊണ്ട് ശബരിമലയിൽ അത്തരം  ഒരു നിയന്ത്രണം ഇല്ല?

അഹിന്ദുക്കൾ ക്ഷേത്രത്തിലെ ആചാരങ്ങൾ തെറ്റിച്ചാലോ എന്നൊരു ഭയവും ഉണ്ടെന്നു ഗൂഗിൾ പറയുന്നു. എന്നാൽ, ഈ ഭയം മറ്റു മതസ്ഥർക്കില്ലേ? ഇത്തരം നിയന്ത്രണങ്ങൾ  വെക്കണോ അതോ എന്തൊക്കെ രീതികൾ ആണ് ക്ഷേത്രത്തിനകത്തു പാലിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്തു ഈ നിയന്ത്രണത്തിന് ഒരു അയവു വരുത്തുകയാണോ വേണ്ടത്?

ps: ഈ കുറിപ്പ് ഫേസ്ബുക്കിലും മറ്റും ഇട്ടു ഒരു വിവാദം സൃഷ്ടിക്കരുത്. എന്നാൽ, എന്റെ അറിവിലേക്കായി എല്ലാവർക്കും  അഭിപ്രായം രേഖപ്പെടുത്താം.


Monday, 4 July 2016

വേളാങ്കണ്ണിയിലേക്കൊരു യാത്ര

ഇക്കഴിഞ്ഞ ജൂൺ 25ന് വേളാങ്കണ്ണിയിൽ പോയി. ഒരുപാട് ആരാധനാലയങ്ങളിൽ പോയിട്ടുണ്ടെങ്കിലും, വേളാങ്കണ്ണി പോലെ ഏതു സമയവും പ്രാർത്ഥനയും പോസിറ്റീവ് ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ഒരു സ്ഥലം ഞാൻ കണ്ടിട്ടില്ല. എത്ര തിരക്കുണ്ടെങ്കിലും അത് അറിയില്ല. എല്ലാവരും സ്വയം അച്ചടക്കം പാലിക്കുന്ന സ്ഥലം. ആർക്കും എത്ര  വേണമെങ്കിലും ഇരുന്നു പ്രാർത്ഥിക്കാം. ആരും തിക്കാനും തിരക്കാനും ഇല്ലാത്തതു  കൊണ്ടു തന്നെ, തിരക്കു നിയന്ത്രിക്കാൻ ആൾക്കാരോ അവരുടെ ബഹളമോ ഇല്ല. 

സാധാരണ ആരാധനാലയങ്ങളിൽ  തിക്കും തിരക്കും  ബഹളവും കാപട്യവും  കാരണം  പെട്ടെന്ന്  തിരിച്ചു പോരാൻ ആണ് തോന്നാറ്. എന്നാൽ ഇവിടെ നിന്നു തിരിച്ചു പോരാൻ  തോന്നുന്നേ ഉണ്ടായിരുന്നില്ല. 

അവിടെ അഞ്ചോ ആരോ പള്ളികൾ ഉണ്ട്. അതിൽ മാതാവിന്റെ തീർത്ഥകിണർ ഉള്ള പള്ളിയിലേക്ക് ഏകദേശം ഒന്നര  കിലോമീറ്റർ ദൂരം മുട്ടിൽ ഇഴഞ്ഞു പോകുന്ന വഴിപാടുണ്ട്. അങ്ങോട്ടു പോകുന്നതിനു മുൻപ് തന്നെ ഇതിനെ കുറിച്ചു എനിക്കു അറിയാമായിരുന്നു. ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ച ഹോട്ടലിലെ റിസപ്ഷനിലെ ആളോട് ഞാൻ ഇതിനെ കുറിച്ചു അന്വേഷിച്ചു. ഏകദേശം 10 ആകാറായിരുന്നു അപ്പോൾ. നല്ല വെയിലും. ഇപ്പോൾ മുട്ടിലിഴഞ്ഞു പോകണ്ട എന്നായിരുന്നു റിസെപ്ഷനിലെ ആളുടെ അഭിപ്രായം. കാലത്തു 7 മണിക്കും വൈകീട്ട് 5 മണിക്കും മുട്ടിലിഴഞ്ഞു പോകാനുള്ള വഴിയിൽ വെള്ളം ഒഴിച്ചിടുമത്രേ. അപ്പോൾ മുട്ടിലിഴഞ്ഞു പോകാൻ എളുപ്പമാണ്. പക്ഷെ എനിക്കു ഇത്തരം പെട്ടെന്നു അതു ചെയ്യണമായിരുന്നു. എന്തു എങ്ങനെ എന്നൊന്നും അറിയുന്നുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ, നേരം വൈകുംതോറും അതു ചെയ്യാൻ സാധിക്കാതെ വരുമോ എന്നായിരുന്നു പേടി. 

അങ്ങനെ ഏകദേശം 10 .50 ഓട് കൂടി, ഞാൻ മുട്ടിലിഴയാൻ ആരംഭിച്ചു. ഉച്ചയോടടുത്ത സമയം ആയതിനാൽ അധികം പേർ ഉണ്ടായിരുന്നില്ല. കൂടെ അമ്മയും ഉണ്ടായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ പിൻവാങ്ങി. തുടക്കത്തിൽ കൈകളുടെ സഹായം ഇല്ലാതെയാണ് ഇഴഞ്ഞിരുന്നത്. എന്നാൽ പിന്നീട് കൈകൾ കുത്തി നീങ്ങേണ്ടി വന്നു. കാൽമുട്ടുകൾ പൊട്ടിയൊലിക്കാൻ തുടങ്ങി. വെയിലിനു കാഠിന്യമേറി. കൈകൾ നിലത്തു കുത്തി നീങ്ങാനും ബുദ്ധിമുട്ടായിത്തീർന്നു. മൂന്നു നാലു അടി വെച്ചു കഴിനൽ തന്നെ കുറച്ചു നേരം വിഷമിക്കേണ്ടി വന്നു. പക്ഷെ മാതാവിന്റെ അടുത്ത എത്തണമെന്നു  അതിയായ ആഗ്രഹം. എത്രയോ ലക്ഷം പേര് ഇങ്ങനെ മുട്ടിലിഴഞ്ഞു പോയിട്ടുണ്ട് ? എങ്കിൽ എനിക്കു എന്തു കൊണ്ടു സാധിക്കില്ല എന്നായിരുന്നു മനസ്സിൽ. 

ഈ മുട്ടിലിഴഞ്ഞുള്ള പ്രാർത്ഥന നമ്മുടെ ജീവിതത്തെ തന്നെ ആണ് നമുക്ക് കാണിച്ചു തരുന്നത് എന്നു എനിക്കു തോന്നി. ജീവിതത്തിനെ തുടക്കത്തിൽ നാം നടന്നു തുടങ്ങുമ്പോൾ അധികം പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ ഇരിക്കും. എന്നാൽ കുറച്ചു ദൂരം യാത്ര ചെയ്തു അഴിയുമ്പോൾ ആണ് ദുരിതങ്ങൾ തുടങ്ങുന്നത്. ഈ പ്രശ്നങ്ങൾ മണ്ണിലെ കുപ്പിച്ചില്ലുകളും കൂർത്ത കല്ലുകളും പോൾ ആണ്. അവയിൽ തട്ടി കാൽ വേദനിക്കും, മുറിയും, ചോര ഒലിക്കും.തൊട്ടു പിന്മാറേണ്ടവർക്കു അവിടെ യാത്ര അവസാനിപ്പിക്കാം. തന്റെ ലക്ഷ്യത്തിൽ വിശ്വാസമുള്ളവർക്കു ബുദ്ധിമുട്ടുകളെയും എതിർപ്പുകളെയും മാനിക്കാതെ മുന്നോട്ടുപോകാം.

കുറെ ദൂരം എത്തിയപ്പോൾ ശെരിക്കും തളർന്നു  തുടങ്ങിയിരുന്നു. അപ്പോഴാണ് ആദ്യമായി പിന്തിരിഞ്ഞു നോക്കാൻ തോന്നിയത്. എത്രയോ ദൂരം പിന്നിട്ടു, ഇനിയും അത്ര തന്നെ ദൂരമേ ഉള്ളു, ലക്ഷ്യത്തിലേക്ക്. എന്തു കൊണ്ടു യാത്ര തുടർന്നു കൂടാ എന്ന ചിന്ത ഉദിച്ചു. യാത്ര സാവധാനം ആക്കിയെങ്കിലും ലക്ഷ്യത്തിൽ എത്തണം എന്നുറപ്പിച്ചു. കാലുകൾ നീട്ടി വെച്ചും, ഇഴഞ്ഞും, പതുക്കെ ലക്ഷ്യത്തിലേക്ക് നീങ്ങി. അവസാനം, മാതാവിന്റെ മുൻപിൽ ചെന്നു നിന്നപ്പോൾ കണ്ണിൽ നിന്നു ധാരയായി ഒഴുകി. ജീവിതത്തിൽ ആദ്യമായി ഈശ്വരനോട് കൈവിടരുതേ എന്നു പ്രാർത്ഥിച്ചു.

Tuesday, 21 June 2016

ആകാശം നോക്കുക

എപ്പോഴെങ്കിലും കുറച്ചു നേരം വെറുതെ ആകാശം നോക്കി ഇരുന്നിട്ടുണ്ടോ? ചെന്നൈയിൽ പഠിക്കുന്ന കാലത്തു ഹോസ്റ്റലിന്റെ ടെറസിൽ വെറുതെ കുറെ നേരം പോയി ഇരിക്കും. ഏതൊരു മെഡിറ്റേഷനെക്കാളും സുഖം തരുന്നതാണ് ഈ ശീലം എന്ന് തോന്നിയിട്ടുണ്ട്. ആകാശം നോക്കുമ്പോഴാണ് ഈ ലോകം എത്ര വലുതാണെന്നും നമ്മൾ അതിൽ എത്രയോ ചെറിയ മൺതരി  പോലെയാണെന്നും ഉള്ള തിരിച്ചറിവ് ഉണ്ടാകുന്നത്. ഈ ലോകത്തെ അപേക്ഷിച്ചു നമ്മൾ ഒന്നും അല്ല എന്നും അതു കൊണ്ടു തന്നെ നമ്മൾ നമ്മുടെ പ്രശ്നങ്ങളെ ഊതിപ്പെരുപ്പിച്ചു ജീവിതം കളയേണ്ട കാര്യം ഇല്ലെന്നും തിരിച്ചറിവുള്ളവർ പറഞ്ഞുവെച്ചിരിക്കുന്നത് പെട്ടെന്ന് മനസ്സിലേക്ക്  എത്തുന്നതും, അതു സത്യം ആണെന്ന് ഞാൻ തിരിച്ചറിയുന്നതും ഈ ആകാശം നോക്കി ഇരിക്കുമ്പോൾ ആണ്.

ജീവിതത്തിലെ പല പ്രശ്നങ്ങളിലും നമ്മൾ കുരുങ്ങി കിടക്കുന്നത്, ആകാശം പോലെ വിശാലമാണ് ജീവിതം എന്ന തിരിച്ചറിവ് ഇല്ലാത്തത് കൊണ്ടാണെന്നു തോന്നാറുണ്ട് . നാലു ചുമരുകളും അതിൽ തിങ്ങി നിറഞ്ഞു നമ്മളെ ശ്വാസം മുട്ടിക്കുന്ന ബന്ധുക്കളും അവർക്ക്‌ നമ്മുടെ മുകളിൽ ഉള്ള പ്രതീക്ഷകളും പലപ്പോഴും ഒരാളെ അയാളുടെ ജീവിതം ആസ്വദിക്കാൻ അനുവദിക്കാറില്ല. അച്ഛൻ വലിയ ഉദ്യോഗസ്ഥൻ ആണെങ്കിൽ മക്കൾ ആ നിലയിൽ തന്നെ എത്തണം. മക്കൾ കല്യാണം കഴിക്കുന്ന ആൾക്കാർ, തങ്ങളുടെ ഒരേ സ്റ്റാറ്റസിൽ വളർന്നവരായിരിക്കണം, അവരുടെ അച്ഛനമ്മമാർക്ക് താങ്കളുടെ പോലെ തന്നെ വിദ്യാഭ്യാസം വേണം... ഇങ്ങനെ എത്ര തരം ഫിൽറ്ററുകൾ ആണ് നമ്മുടെ ജീവിതത്തിൽ? ഇതിനിടയിൽ തനിക്ക് എന്തു വേണം എന്നു തിരിച്ചറിയാൻ ആർക്കും കഴിയുന്നില്ല. മറ്റുള്ളവരുടെ എക്സ്പെടെഷൻസിനൊത്ത്‌ ഓടി നടക്കുമ്പോൾ, സ്വയം ജീവിക്കാൻ മറക്കുന്നു പലരും... ഇവിടെ ആർക്കും സ്വയം തീരുമാനം എടുക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത പോലെ. (ഇതു കേട്ടാൽ കുറച്ചു പേര് എങ്കിലും പറയും, അങ്ങനെ അല്ലല്ലോ ഇവിടത്തെ അവസ്ഥ എന്നു.. എന്നാൽ, ആ അവസ്ഥ നിലനിൽക്കുന്നു എന്നും അതിൽ പെട്ടു ചിലർ എങ്കിലും ശ്വാസം മുട്ടുന്നു എന്നും മനസ്സിലാക്കുക).

പലപ്പോഴും പലർക്കും പല കാഴ്ചപ്പാടുകൾ ആണ്. സമ്മതിച്ചു. പക്ഷെ തന്റെ കാഴ്ചപ്പാട് എന്തിനു മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കണം എന്നു ആലോചിക്കാറുണ്ട്. കാഴ്ചപ്പാടുകൾ തുറന്നു പറയാം, (പറയാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ - പ്രായത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തിൽ ഇപ്പോഴും ആർക്കൊക്കെ അഭിപ്രായ സ്വാതന്ത്ര്യം വേണം വേണ്ട, എന്നു തീരുമാനിക്കപ്പെടുന്ന സ്ഥലമാണ് കേരളം- അങ്ങനെ തന്റെ അഭിപ്രായ സ്വാതന്ത്രെത്ത വിളക്കുന്നവരോട് പറയാതെ ഇരിക്കുകയായിരിക്കും നല്ലത്, - മനസ്സിലാക്കുക, തുറന്ന മനസ്സുള്ള പലരും ഉണ്ട് ഇവിടെ. അവരോടു സംസാരിക്കാം. വെറുതെ അടഞ്ഞ  ചിന്താഗതിക്കാരോട് സംസാരിച്ചു നമ്മുടെ ആത്മവിശ്വാസം കളയണം എന്നില്ല.)

ഇത്തരം ചിന്തകളിൽ കിടന്നു ഉഴറുമ്പോഴാണ്, ലോകം ഈ കുറച്ചു പേരിൽ ഒതുങ്ങുന്നതല്ല എന്നും, ഈ ലോകത്ത്  നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട് എന്നും, അദ്‌ഭുതങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ്  നമ്മൾ ഓരോരുത്തരിലും ഉണ്ടെന്നും മനസ്സിലാക്കേണ്ടത്. പലപ്പോഴും നമ്മെ വീർപ്പുമുട്ടിക്കുന്നത് നമ്മളുടെ ചുറ്റുമുള്ള സമൂഹമാണ്. അല്ലെങ്കിൽ ആ സമൂഹത്തിലെ ചില ഘടകങ്ങൾ ആണ്. അത്തരം ഘടകങ്ങളിൽ നിന്ന് മാറി നിൽക്കുക എന്നതാണ് ഈ ശ്വാസം മുട്ടൽ ഒഴിവാക്കാൻ ഏറ്റവും നല്ലത്. ചില ആൾക്കാർക്ക്, ആ സമൂഹത്തിൽ തന്നെ നിന്നു കൊണ്ടു അത്തരം ഘടകങ്ങൾക്ക് അധികം പ്രാധാന്യം കൊടുക്കാതെ പ്രവർത്തിക്കാൻ കഴിവുണ്ട്. ചിലർക്കാകട്ടെ, ആ സമൂഹത്തിൽ നിന്നു മുഴുവൻ ആയി മാറി നിൽക്കേണ്ടി വരും. നമ്മളെ മുഴുവനായി അംഗീകരിക്കാനാകാത്ത സമൂഹം അല്ലെങ്കിൽ കൂടിയും, നമ്മുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ നമ്മോടു മോശമായി പെരുമാറാത്ത ആൾക്കാരുള്ള ഒരു സമൂഹമാണെങ്കിൽ രണ്ടു കൂട്ടർക്കും ഒരുപാട് ബുദ്ധിമുട്ടുകൾ ഇല്ലാതെ ജീവിക്കാം. നമ്മുടെ കഴിവുകൾ മുഴുവനായി ഉപയോഗപ്പെടുത്താൻ കഴിവില്ലാത്ത ഒരു സമൂഹത്തിൽ ആണ് നമ്മൾ എങ്കിൽ, അവിടെ നിന്നു മാറി, നമ്മളെ ആവശ്യം ഉള്ള ഒരു സമൂഹത്തെ കണ്ടെത്തുക ആയിരിക്കും നല്ലത് എന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചില സമൂഹങ്ങളുടെ അഭിപ്രായത്തിൽ ഒരു ജോലിയും കുടുംബവും ആയാൽ ഒരാളുടെ ജീവിതം പൂർണമായി എന്നാണ്. എന്നാൽ, ഒരൊറ്റ വ്യക്തിക്കും അതിനപ്പുറം ചെയ്യാൻ ഉള്ള കഴിവുണ്ട്. പലപ്പോഴും സമൂഹം നമ്മുടെ മേലെ ചെലുത്തുന്ന സമ്മർദ്ദം കാരണം ആണ് നമുക്ക് ഒന്നും ചെയ്യാൻ പറ്റാതെ പോകുന്നത്.

മറ്റു ചിലർക്കു  ഈ ലോകത്തിൽ എന്തെങ്കിലും ഒരു മാറ്റം വരുത്താൻ കഴിയുന്നതും ഈ സമ്മർദ്ദത്തിന്റെ ഫലം ആയിട്ടാണെന്നു പറയാം. മാധവിക്കുട്ടിയെപ്പോലെ ഉള്ളവർ ഗഹനമായ ചിന്തകൾ എഴുതിയത് ഈ സമ്മർദ്ദത്തിന്റെ പുറത്തു ആണെന്ന് പറയാം. ( മാധവിക്കുട്ടിയുടെ ചിന്തകൾ മനസ്സിലാക്കാൻ മാത്രം നമ്മുടെ സമൂഹം വളർന്നിട്ടില്ല എന്നത് കൊണ്ടു മാത്രം അവരുടെ കൃതികൾ ഇന്നും അധികം ആരും അംഗീകരിച്ചിട്ടില്ല. എന്നാൽ, അവരുടെ അനുഭവങ്ങൾ അവരുടെ തലത്തിൽ നിന്നു മനസ്സിലാക്കാൻ കഴിഞ്ഞവർ കുറച്ചു പേരും ഉണ്ട്.) ഈ. ആർ. ബ്രെയ്‌ത്‌വെയിറ്റു പോലെ ഉള്ളവർ എഴുതിയതും അവർ സമൂഹത്തിൽ അനുഭവിച്ച കാര്യങ്ങൾ ആണ്.

ഏതു സമൂഹത്തിൽ ആയാലും, നമുക്ക് രണ്ടു രീതിയിൽ ജീവിക്കാം എന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഒന്നുകിൽ ഒന്നും സ്വപനം കാണാതെ, സമൂഹം ഏതു വഴി ആണോ വെട്ടി വെച്ചിരിക്കുന്നത്, ആ വഴി മാത്രം നടക്കാം. നല്ല കുട്ടി എന്ന പേര് കിട്ടും, പക്ഷെ നിങ്ങൾ ഒരിക്കൽ ഓർമ്മിക്കപ്പെടുകയില്ല, ഒരു മാറ്റവും നിങ്ങൾക്ക് ഈ ലോകത്ത്  ശൃഷ്ടിക്കാൻ ആവില്ല. നമുക്ക് ശരി എന്നു ഉറപ്പുള്ള കാര്യം ചെയ്യാൻ ആദ്യം ഈ സമൂഹം അംഗീകരിച്ചില്ലെങ്കിലും, ധൈര്യം
 ആയി മുന്നോട്ടു പോകണം. ഒരിക്കൽ സമൂഹം നിങ്ങളെ അംഗീകരിക്കും (സമൂഹത്തിനു ദോഷം വരുത്താത്ത കാര്യങ്ങൾ ചെയ്യണം എന്നു മാത്രം.) ഭൂമി പരന്നതാണെന്നു വിശ്വസിച്ചിരുന്നവരോട് ഭൂമി യഥാർത്ഥത്തിൽ ഉരുണ്ടതാണെന്നു പറഞ്ഞവരെ ചുട്ടു കൊന്നിട്ടുണ്ട്. പക്ഷെ, പിന്നീട് ഭൂമി ഉരുണ്ടതു തന്നെ ആണെന്ന് തെളിയിക്കപ്പെട്ടു.

ഇതിനൊക്കെ മുൻപായി, താൻ ചെയ്യുന്ന കാര്യങ്ങളിൽ ഏതൊക്കെ ആണ് ശരി എന്നും ഏതൊക്കെ ആണ്  തെറ്റു എന്നും തിരിച്ചറിയാൻ ഉള്ള  കഴിവ് ഓരോരുത്തരും ഉണ്ടാക്കി എടുക്കണം. പല സമൂഹങ്ങളിലും അതിനുള്ള സാഹചര്യം ഉണ്ടാകാറില്ല. ഇന്നും നംമടുത്തെ സമൂഹത്തിൽ, പലരുടെയും ജീവിതത്തിലെ തീരുമാനങ്ങൾ അവർക്കു സ്വയം ആയി എടുക്കാൻ കഴിയ്യാത്ത ആ ഒരു തിരിച്ചറിവ് ഇല്ലാതത്തു കൊണ്ടാണ്. ആരും കുട്ടികളെ അതിനു പ്രാപ്തരാക്കാറില്ല. മറ്റ് എല്ലാ മൃഗങ്ങളും മക്കളെ ഒരു പ്രായത്തിനപ്പുറം തനിയെ ജീവിക്കാൻ വിടുമ്പോൾ, മനുഷ്യൻ മാത്രം ആണ് തങ്ങളുടെ കുട്ടികൾ എപ്പോഴും തങ്ങളുടെ കൂടെ വേണം എന്നു  പിടിക്കുന്നത്. എപ്പോഴും മക്കളെ സ്വന്തം ചിറകിനടയിൽ സൂക്ഷിക്കാൻ ശ്രമിക്കുമ്പോൾ അടുത്ത തലമുറക്കു  സ്വയമപ്രാപ്തരാവാൻ കഴിയാതെ വരുന്നു. ജീവിതത്തിൽ എന്തെങ്കിലും ഒരു തീരുമാനം എടുക്കാനോ പ്രേശ്നങ്ങളെ ധൈര്യത്തോടെ നേരിടാനോ കഴിയാതെ വരുന്നു. അപ്പോൾ വീണ്ടും മുതിർന്ന തലമുറ വിചാരിക്കും, തങ്ങളുടെ മക്കൾക്ക്‌ ഇപ്പോഴും പക്വത വന്നിട്ടില്ലെന്നും അവർക്കു ഇപ്പോഴും തങ്ങളുടെ സഹായം ആവശ്യം ഉണ്ടെന്നും. അങ്ങനെ മക്കൾ എന്നും മാതാപിതാക്കളുടെ തണലിൽ തന്നെ ആയിത്തീരും. അതു സമൂഹത്തിലെ ഒരു ശീലം ആയി തീരുകയും ചെയ്യും.കീഴ്വഴക്കം അനുസരിച്ചു, അച്ഛനമ്മമാരുടെ സ്റ്റാറ്റസ്സിനൊത്തു മക്കൾ തങ്ങളുടെ പഠിപ്പും ജോലിയും വിവാഹവും തീരുമാനിക്കണം എന്ന അവസ്ഥ വരും. പലപ്പോഴും ഇതു കുട്ടികളുടെ ഇഷ്ടങ്ങൾക്കു എതിരായി വരും. അപ്പോഴാണ് പേരന്റ് - ചൈൽഡ് കോൺഫ്ലിക്റ് ഉണ്ടാകുന്നത് എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. പലപ്പോഴും ലൗകികമായ സ്റ്റാറ്റസ് പോലെ ഉള്ള കാര്യമാണ് ആണ് നമ്മുടെ ജീവിതം ഇത്രമേൽ ദുരിതമാക്കുന്നത്. ഓർക്കുക, ശ്രീ ബുദ്ധൻ ഒരു രാജകുമാരൻ ആയിരുന്നു. ഒരുപാട് രാജ്യങ്ങളുടെ മേൽ പടവെട്ടി ഒരുപാട് ധനം സ്വരൂപിച്ചു ഏതെങ്കിലും യുദ്ധത്തിൽ മുറിവേറ്റു മരിച്ചു വീഴമായിരുന്നു അദ്ദേഹത്തിന്. എന്നാൽ, സ്വയം  നിർവാണത്തിലേക്കുള്ള വഴി തേടുകയും, അതു ലോകത്തിനു പറഞ്ഞു കൊടുക്കുകയും, അതിലൂടെ ലോകത്തിനു പുതിയ ഒരു ഉണർവ് നൽകാനുമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഓരോരുത്തർക്കും ഓരോ കഴിവുണ്ട്, അതു തിരിച്ചറിയാനും അതിലൂടെ മുന്നേറാനുമുള്ള പ്രാപ്തിയാണ് എല്ലാവർക്കും വേണ്ടത്. അതല്ലാതെ, മറ്റൊരാളുടെ വഴിയിലൂടെ നടക്കാൻ നിര്ബന്ധിക്കുകയല്ല വേണ്ടത്. മാതാപിതാക്കൾ എപ്പോഴും മക്കൾക്ക്‌ താങ്ങായി നിൽക്കണം. അതിനു കുട്ടികളുടെ മനസ്സു അറിയണം. ജനറേഷൻ ഗ്യാപ് എന്നു പറഞ്ഞു കുട്ടികളുടെ മനസ്സു മനസ്സിലാക്കാൻ ശ്രമിക്കാതെ പോകരുത്. കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുത്തു, അവരുടെ താല്പര്യത്തിനു അനുസരിച്ചു ജീവിക്കാൻ പ്രേരിപ്പിക്കണം. മാതാപിതാക്കളുടെ ഇഷ്ടത്തിന് ഒത്തു ജീവിക്കാൻ  അവരെ ഒരുപാട് നിർബന്ധിച്ചാൽ, അവർക്കു അവരുടെ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടും. പലപ്പോഴും വിദ്യാഭാസത്തിന്റെയും ജോലിയുടെയും വിവാഹത്തിന്റെയും കാര്യത്തിൽ ആണ് മാതാപിതാക്കളും കുട്ടികളും തമ്മിൽ പ്രേശ്നങ്ങൾ ഉടലെടുക്കുന്നത്. അതും കുട്ടികളുടെ താല്പര്യത്തിനപ്പുറം സ്റ്റാറ്റസ്, പാരമ്പര്യം തുടങ്ങിയ കാര്യങ്ങൾ ക്രൈറ്റീരിയ ആയി കാണുമ്പോൾ. 

എല്ലാവരും തനിക്കു എതിരാണെന്ന് തോന്നുമ്പോൾ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഓർക്കുക, "When the whole world, turns against you, turn you back to them, and then you will be their leader". 

ആകാശം നോക്കി ഇരിക്കുന്നതിന് വേറെ ഒരു ഗുണം കൂടി ഉണ്ട്. പലപ്പോഴും വേറെ ഒന്നിലേക്കും ശ്രദ്ധ കേന്ദ്രികരിക്കാൻ ഇല്ലാത്തതു കൊണ്ട് ആണ് നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കണ്ണു നട്ട്  ഇരിക്കുന്നതു. ആകാശം നോക്കി ഇരുന്നാൽ ഈ ശീലം മാറുകയും മറ്റുള്ളവർക്ക് കുറച്ചു സമാധാനം ലഭിക്കുകയും ചെയ്യും.

ആകാശത്തിനു നമ്മൾ എല്ലാരും ഒരുപോലെയാണ്. എല്ലായിടത്തും ആകാശം ഒരുപോലെ ആണ്.

ഈ ലോകത്തു ഓരോരുത്തർക്കും അവരവരുടേതായ ഇടം ഉണ്ട്. അതു അവർക്കു കൊടുക്കുക. നമ്മുടെ താല്പര്യത്തിനു അനുസരിച്ചു മറ്റുള്ളവരുടെ ജീവിതം ഡിസൈൻ ചെയ്യാൻ ശ്രമിക്കാതിരിക്കുക. നമുക്ക് ഡിസൈൻ ചെയ്യാൻ നമ്മുടെ സ്വന്തം ജീവിതം ഉണ്ട്. അതു നല്ലത് രീതിയിൽ ഡിസൈൻ ചെയ്യുക.



Sunday, 12 July 2015

ഞാവൽപ്പഴത്തിന്റെ വിലയേ !!

ചെന്നൈയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ഞാവൽപ്പഴം വിൽക്കാൻ വെച്ചിരിക്കുന്നു. 250 ഗ്രാമിനു 380 രൂപ വില. അപ്പോഴാണ് നാട്ടിൽ പറമ്പായ പറമ്പു മുഴുവൻ തെണ്ടി നടന്നു ഞാവൽപ്പഴം പറിച്ചു തിന്നിരുന്ന കാലം ഓർത്തത് . ഫ്രണ്ട്സിനോട് പറഞ്ഞപ്പോൾ അക്കൂട്ടത്തിൽ ഒരാൾ ഇത് വരെ ഞാവൽപ്പഴം കഴിച്ചിട്ടില്ല പോലും.

കുന്നംകുളത്തിനടുത്ത് ചാട്ടുകുളം എന്ന സ്ഥലത്തായിരുന്നു 13 വയസ്സ് വരെ വളർന്നത്. എന്റെ ലൈഫിലെ ഏറ്റവും നല്ല കാലം. കൂട്ടുകാരോടൊപ്പം അർമാദിച്ചിരുന്നു എന്ന് തന്നെ വേണം പറയാൻ. ഗുരുവായൂരിലെ ജീവിതം അത്രക്കങ്ങു ബോധിച്ചിട്ടില്ല, ഇപ്പോഴും. അലഞ്ഞു തിരിയാനും മരത്തിൽ കേറാനും ആരും കൂട്ടില്ല. സൈക്കിളിൽ കറങ്ങാനും ആരും ഇല്ല. തൊട്ടപ്പുറത്തെ വീട്ടിലെ ചെറിയ പയ്യന്‍, എന്താണെന്നറിയില്ല, എന്നെ കണ്ടാൽ ഉടനെ വീട്ടിനുള്ളിൽ എവിടെയെങ്കിലും ഓടിപ്പോയി ഒളിച്ചിരിക്കും. പിന്നെ ഉള്ള പിള്ളേരെല്ലാം മുട്ടിൽ ഇഴയുന്ന പ്രായം... വീട്ടില് കുറ്റിയടിച്ച് ഇരുന്നു വെറുപ്പായി എന്ന് തന്നെ പറയാം. എന്റെ ഹൈപെർ സെൻസിറ്റിവിറ്റിക്കു പറ്റിയതായിരുന്നില്ല ആ പറിച്ചു നടൽ.

ചാട്ടുകുളത്തെ വീടിനടുത്തു ഒരു പറ്റം  കൂട്ടുകാരുണ്ടായിരുന്നു. അതിൽ പകുതി പേർക്കും സൈക്കിളും ഉണ്ടായിരുന്നു. ആ ശകടത്തുമ്മേൽ കേറി നാട് മുഴുവൻ തെണ്ടുമായിരുന്നു. കാലത്ത് വീട്ടിൽ നിന്നിറങ്ങിയാൽ പിന്നെ ഊണ് കഴിക്കാൻ വരും. ആ വരവ് സത്യത്തിൽ ആരും അറിയില്ല. കാരണം അഞ്ചു മിനിറ്റിൽ ഊണ് കഴിച്ചു വീണ്ടും സൈക്കിൾ എടുത്തു പോകണം. പലപ്പോഴും ഊണ് കഴിക്കാൻ നേരത്തിനു എത്തില്ല. ഗേറ്റ് ലോക്ക് ചെയ്തിട്ടുണ്ടെൽ അത് ചാടി കടന്നു വേണം വന്നു ഊണ് കഴിക്കാൻ. ഗേറ്റ് ചാടിക്കടന്നു തന്നെ തിരിച്ചു പോകും. പിന്നീടു സന്ധ്യക്ക്‌ നോക്കിയാൽ മതി.

ഒപ്പമുള്ള ശിങ്കിടികളിൽ പ്രശസ്ത എഴുത്തുകാരൻ സി.വി.ശ്രീരാമൻറെ പേരക്കുട്ടികൾ വരെ ഉണ്ട്. ഊരുതെണ്ടൽ കഴിഞ്ഞാൽ കല്ലുകളിയും ഞാവൽപ്പഴം തീറ്റയും തന്നെ ആണ് മെയിൻ പരിപാടി. ഞാവൽപ്പഴം പറിക്കാൻ തക്ക ഉയരത്തിൽ കയറാൻ പേടിയായത്‌ കൊണ്ട് ആ പണി ആണ്‍കുട്ടികളുടെതാണ്. അവർ പറിച്ചു താഴെക്കിടുന്ന  പഴങ്ങൾ പെറുക്കാൻ പെണ്‍കുട്ടികൾ താഴെ നിൽക്കും. എല്ലാം പറിച്ചു കഴിഞ്ഞാൽ പിന്നെ പഴങ്ങൾ കുറച്ചു നേരം ഉപ്പുവെള്ളത്തിൽ ഇട്ട് വെക്കും. പഴങ്ങൾ ആ ഉപ്പു പതിയെ വലിച്ചെടുക്കും. അത് വരെയുള്ള കാത്തിരുപ്പാണ് ഏറ്റവും പ്രയാസം. വെള്ളമിറക്കി വായിൽ ഉമിനീരില്ലാത്ത അവസ്ഥയാകും. ഒരു അര മണിക്കൂർ കഴിഞ്ഞാൽ പിന്നെ എല്ലാരും കൂടെ ഞാവല്പ്പഴത്തിൻറെ പാത്രത്തിൽ കയ്യിട്ടു വാരലാണ്. പങ്കു വെക്കാനോ, ആർക്കു എത്രയെണ്ണം കിട്ടി എന്ന് നോക്കാനോ നേരമില്ല... കിട്ടിയതു വായിൽ നിറച്ചു, ബാക്കി രണ്ടു കയ്യിലും മുറുക്കിപ്പിടിച്ചു ഒറ്റ ഓട്ടമാണ്. അല്ലേൽ വേറെ ആരെങ്കിലും വന്നു തട്ടിപ്പറിച്ചു തിന്നും.

ഒന്നിനെപ്പറ്റിയും ആവലാതിയില്ലാതെ, ആണ്‍-പെണ്‍ തിരിവില്ലാതെ, ആസ്വദിച്ച കാലം. സൂപ്പർ മാർക്കറ്റിൽ ഞാവൽപ്പഴത്തിനു വിലയിട്ടത് എങ്ങനെയാണെന്നറിയില്ല. പക്ഷെ, പണ്ട് മത്സരിച്ചു കഴിച്ചിരുന്ന, ചവർപ്പും ഉപ്പും കലർന്ന രുചിയുള്ള ഞാവൽപ്പഴത്തിനുള്ളത് എന്റെ ഈ നല്ല ഓർമ്മകളുടെയും ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തിൻറെയും വിലയാണ്.


Thursday, 2 July 2015

പാതിരാത്രിയിൽ ഒരു നൊസ്റ്റാൾജിയ...

ഹൊസ്റ്റെലിലെ സുഹൃത്തിനു അസ്സൈന്മെന്റ് എഴുതാനുള്ള പേപ്പറിൽ ബോർഡർ വരച്ചു കൊടുക്കുകയായിരുന്നു. എന്നാൽ സ്കെച് പെന്നിന്റെ മഷി തീര്ന്നു. എത്ര അമർത്തി വരച്ചിട്ടും ഒരു രക്ഷയുമില്ല. പിന്നെ നമ്മൾ പണ്ട് സ്കൂളിൽ പഠിക്കുമ്പോഴത്തെ പതിനെട്ടാം പണി എടുത്തു..സ്കെച് പെന്നിനകത്ത് മഷി സൂക്ഷിക്കുന്ന സ്പോണ്ജിന്റെ ഒരറ്റത്ത് വെള്ളം തുലിയായി ഒഴിയ്ക്കുക...പെട്ടെന്ന് എനിക്കും സുഹൃത്തിനും വല്ലാത്ത നൊസ്റ്റാൾജിയ.. ഇത്തരം  കുറുക്കുവഴികൾ ഉപയോഗിച്ചിരുന്ന ആ കുട്ടിക്കാലം... ഒടിഞ്ഞ പെൻസിൽ മുനകളും...റബ്ബർ കൊണ്ട് മായിച്ചു വൃത്തികേടാക്കിയ പുസ്തകത്താളുകളും... 

Monday, 29 June 2015

ഒന്നാം ക്ലാസ്സിലെ ഞാൻ :P

ഞാൻ താമസിക്കുന്ന കോണ്‍വെന്റ് ഹോസ്റ്റലിനോട്  ചേർന്ന് തന്നെ ഒരു പ്ലേ സ്കൂൾ ഉണ്ട്. ജൂണ്‍ ജൂലൈ മാസങ്ങളിൽ ഈ പ്ലേ സ്കൂളിൽ പുതിയതായി ചേർന്ന കുട്ടികളുടെ കരച്ചിലായിരിക്കും പകൽ മുഴുവനും. 

ഇന്ന് കണ്ട ഒരു കാഴ്ച... തൻറെ കുട്ടിയെ സ്കൂളിൽ ആക്കാൻ വന്ന ഒരമ്മ, വീട്ടിലേക്കു തിരിച്ചു പോകാതെ മകൻ കാണാത്ത രീതിയിൽ മതിലിന്റെ അരികിൽ ഒളിച്ചു നില്ക്കുകയിരുന്നു. മകൻ അമ്മയെ കാണാതെ അലമുറയിട്ടു കരയുന്നത് കേട്ട് അമ്മയും കരച്ചിൽ അടക്കാൻ വയ്യാതെ ഒഴുകിയിറങ്ങിയ കണ്ണുനീര് തുടക്കുന്നുണ്ടായിരുന്നു.

ഇത് കണ്ടപ്പോൾ ഞാനും പണ്ട് ഇങ്ങനെ ആയിരുന്നല്ലോ എന്ന് ആലോചിച്ചു ചെറിയ ഒരു ചിരി വന്നു..അയ്യോ ..ഒരു പുഞ്ചിരി ആണേ... ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നും  അച്ഛൻ  കൊണ്ട് പോയി ആക്കണമായിരുന്നു സ്കൂളിൽ. സ്കൂളിന്റെ പടിക്കൽ എത്തുമ്പോഴേക്കും പിന്നിലേക്ക്‌ പതിയെ വലിഞ്ഞു തുടങ്ങും.   ക്ലാസ്സിന്റെ വാതിൽക്കൽ എന്നെ അച്ഛൻറെ കയ്യിൽ നിന്നും  വലിച്ചെടുക്കാൻ തയ്യാറായി ടീച്ചർ നിൽപ്പുണ്ടാവും. പിന്നെ പിടീം വലീം ആണ്.  എന്റെ ഒരു കയ്യിൽ പിടിച്ചു ടീച്ചർ എന്നെ  ക്ലാസ്സിനകത്തേക്കു വലിക്കുമ്പോൾ  മറ്റേ കൈ കൊണ്ട് ഞാൻ  അഛനെ മുറുകെ പിടിച്ചിരിക്കും.

 കുറെ നേരത്തെ ശ്രമത്തിനു ശേഷം ഞാൻ ക്ലാസ്സിനകത്തും അഛൻ പുറത്തും ആകും.  പക്ഷെ അപ്പോഴും ഒരു ഡീൽ ഉണ്ട്. സ്കൂൾ വിടുന്നത് വരെ അച്ഛൻ സ്കൂൾ ഗ്രൌണ്ടിലുള്ള മാവിൻറെ ചുവട്ടിൽ നിൽക്കണം. ഒന്നോ രണ്ടോ പീരീഡ്‌ കഴിയുന്ന വരെ ഒക്കെ അച്ഛൻ നിലക്കുമായിരുന്നു. പിന്നെ എന്റെ കണ്ണ് വെട്ടിച്ചു ഓഫീസില പോകും. പിന്നെ എൻറെ വക വീണ്ടും കലാപരിപാടി ആണ്..അങ്ങനെ എത്ര ദിവസങ്ങൾ.. മഴയുള്ള ദിവസങ്ങളിൽ പോലും  ആ മാവിന്റെ ചുവട്ടിൽ അച്ഛൻ നിൽക്കുമായിരുന്നു.